ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലുമുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 20 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
ദുരന്തസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയും (യുഎസ്ജിഎസ്) കൊളംബിയൻ ഔദ്യോഗിക ഏജൻസികളും ഭൂചലനം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രാദേശിക സമയം തിങ്കളാഴ്ച ഉണ്ടായ അതിശക്തമായ പ്രകമ്പനത്തെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും ജനങ്ങൾ പരിഭ്രാന്തരായി വീടുകൾക്കും ഓഫീസുകൾക്കും പുറത്തേക്ക് ഓടിയിറങ്ങി.
കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന സാൻ ജോസ് ഡെൽ പാൽമർ എന്ന പ്രദേശമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമായി യുഎസ്ജിഎസ് കണ്ടെത്തിയിരിക്കുന്നത്.
കൊളംബിയയ്ക്കും ഇക്വഡോറിനും പുറമെ വടക്ക് പനാമ വരെയും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ആഘാതം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.